Sunday, November 16, 2008

ബ്ലോഗനയും അക്കിടി പറ്റിയ ബ്ലോഗേഴ്സും!

ഉച്ചയൂണൂം കഴിഞ്ഞ് ഒരു സിഗരറ്റിന് തീ പിടിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് മൊബൈൽ വിറച്ചത്. പരിചയമില്ലാത്ത നമ്പർ. സാധാരണ പരിചയമില്ലാത്ത നമ്പറുകൾ എടുക്കുന്ന ശീലം ഇല്ലാതിരുന്നിട്ട് കൂടി എന്തോ ആ കോൾ എടുക്കാൻ എനിക്കു തോന്നി. ഒരു പക്ഷേ ഊണിന് മുൻപ് സേവിച്ച 'ദഹനസഹായി'യുടെ പ്രേരണയാവാം.

" ഹലോ, ഇത് പോങ്ങുമ്മൂടൻ എന്ന പേരിൽ ബ്ലോഗെഴുതുന്ന മി.ഹരി അല്ലേ? "

" അതെ! നമ്മുടെ ബ്ലോഗ് നാമം അങ്ങനെതന്നെയാണ്. സ്നേഹമുള്ളവർ പോങ്ങു എന്നും ശത്രുക്കൾ 'പോങ്ങാ' എന്നും വിളിക്കും. . താങ്കളാരാണ് ? "

" ഞാൻ മാതൃഭൂമിയിൽ നിന്നാണ്. ബ്ലോഗിനെ ആസ്പദമാക്കി ബ്ലോഗന എന്ന ഒരു കോളം ഞങ്ങൾ ചെയ്യുന്നുണ്ട്. അതിലേയ്ക്കായി മി. ഹരിയുടെ ഒരു പോസ്റ്റ് ഞങ്ങൾ ഉപയോഗിച്ചാൽ അതിൽ താങ്കൾക്ക് എതിർപ്പെന്തെങ്കിലും?... "

(ഹ..ഹ എതിർപ്പെന്തെങ്കിലും ഉണ്ടോന്നേ!!! മാതൃഭൂമിക്കാരന്റെ വിനയം എനിക്കങ്ങ് ബോധിച്ചു. സാക്ഷാൽ ഐശ്വര്യാ റായി ഉടയാടകളുരിഞ്ഞ് മുന്നിൽ പ്രത്യക്ഷപ്പെട്ട് "ഹരീ, 'ബുദ്ധിമുട്ടാവില്ലെങ്കിൽ' എന്നോടൊത്ത് ശ്ശി നേരമൊന്ന് നേരമ്പോക്കിലേർപ്പെട്ടൂടെ " എന്ന് ചോദിച്ചാൽ " ക്ഷമിക്കണം ഐശ്വര്യപ്പെണ്ണേ, ചെറിയൊരു ബുദ്ധിമുട്ടുണ്ട്. പോയിട്ട് പത്ത് കപ്പയ്ക്ക് ഇട കിളക്കാനുള്ളതാണ്, നീ പോയിട്ട് നാളെയോ മറ്റന്നാളോ വാ " എന്ന് ഞാൻ പറയുമോ!!!!! )

" ഹേയ്.. എന്തെതിർപ്പ്. എങ്കിലും ഒരു കാര്യം പറയട്ടെ. ഞാൻ ബ്ലോഗന വായിക്കാറുണ്ട്. അതുകൊണ്ട് തന്നെ എനിക്കൊരു സംശയം. താങ്കളുദ്ദേശിക്കുന്ന ആൾ ഞാനാവില്ല. "

" അല്ല മി. ഹരി. ഞങ്ങൾക്ക് തെറ്റിയിട്ടില്ല. ഇങ്ങനെ ഒന്ന് വിളിച്ച് പറഞ്ഞിട്ട് ചെയ്യുന്നതല്ലേ ഔചിത്യം എന്നതുകൊണ്ടാണ് താങ്കളെ ഞങ്ങൾ വിളിച്ചത്. ഇടയ്ക്ക് പല പ്രാവശ്യം വിളിച്ചിരുന്നു. അപ്പോഴൊക്കെ താങ്കൾ സ്വിച്ച് ഓഫിലായിരുന്നു. ഏന്തായാലും താങ്കൾക്കെതിർപ്പില്ലാത്ത നിലയ്ക്ക് ഞങ്ങൾ മുന്നോട്ട് പോവുന്നു. ശരി ഹരി "

"അപ്പോൾ ശരി. സന്തോഷം. കാണാം."

ഞാൻ ഫോൺ കട്ട് ചെയ്തു.

അവിശ്വാസത്തോടെ തെല്ലിട ചലനമറ്റ് ഞാൻ നിന്നു.

പത്തോ ഇരുപത്തഞ്ചോ പോസ്റ്റുകളാണ് ഞാൻ ആകെ ഇട്ടത്. അവയാണെങ്കിൽ ഒന്നിനൊന്ന് തറ. ഈ മാതൃഭൂമിക്കൊക്കെ എന്ത് പറ്റി?!! സാമ്പത്തിക മാന്ദ്യം അവരെ 'ബുദ്ധിമാന്ദ്യം ' ആയാണൊ ബാധിച്ചിരിക്കുന്നത്? ഒരോരുത്തർക്കും ഓരോരോ സമയത്ത് ഓരോരോ കഷ്ടകാലങ്ങൾ !!

ആഞ്ഞൊരു പുക എടുത്ത് ഉള്ളിലെ അവിശ്വാസത്തെ ഞാൻ (പുകച്ച് ) പുറത്ത് ചാടിച്ചു.
അടുത്തൊരു വലിയോടൊപ്പം ആഹ്ലാദം ഉള്ളിൽ നിറഞ്ഞു.

അപ്പോഴാണ് സാക്ഷാൽ ബെർളിയുടെ വിളി ഫോണിനെ വിറപ്പിച്ച് കടന്നു വന്നത്.

“ പോങ്ങുമ്മൂടാ, ഞാനാ ബെർളി. വാഴ്ത്തപ്പെട്ട അൽഫോൺസാമ്മ വിശുദ്ധയായതിന്റെ ഗുണങ്ങൾ പാലാക്കാർക്ക് കിട്ടി തുടങ്ങി. പോങ്ങുമ്മൂടനറിഞ്ഞോ. അടുത്ത ബ്ലോഗനയിൽ എന്റെ പോസ്റ്റ് ആണ് വരുന്നത്. അതിനടുത്തതിൽ നമ്മുടെ സുനീഷിന്റെ. പിന്നെ പോങ്ങുമ്മൂടന്റെ. ഇച്ചിരി മുമ്പ് മാതൃഭൂമിയിൽ നിന്നെനിക്ക് വിളി വന്നു. ദൈവവിളി പോലെയാ എനിക്ക് തോന്നിയത്. ഇഞ്ഞി നമ്മൾ പാലക്കാർ ഒറ്റക്കെട്ടായി നിക്കണമെന്ന് എന്നെ ആരോ തോന്നിപ്പിച്ചു. അതാ ഞാനിപ്പോ തന്നെ പോങ്ങൂനെ വിളിച്ചെ.“

ബെർളി തുടർന്നു..

“ സഹനത്തിന്റെ അമ്മയായ അൽഫോൺസാമ്മയുടെ തിരുസന്നിധിയിയിൽ പോയി ഞാൻ മെഴുകുതിരി കത്തിച്ച് മുട്ടിപ്പായി പ്രാർത്ഥിച്ചു. അടുത്ത ഞായറാഴ്ച പോങ്ങുവും വന്ന് തിരി കത്തിക്കണം. എത്ര പേരുട്ടെ സഹനശക്തിയാണ് നമ്മൾ ഓരോ പോസ്റ്റിലൂടെയും പരീക്ഷിക്കുന്നത്. നമ്മക്കലാണ്ട് ആരെക്കൊണ്ട് ഇങ്ങനെയൊക്കെ പരീക്ഷിക്കാൻ പറ്റും. സഹനശക്തി പരീക്ഷിക്കുന്നതിൽ ഇടയ്ക്കൊക്കെ എന്നെപ്പോലും പോങ്ങു കടത്തിവെട്ടും. അതുകൊണ്ട് തന്നെ പോങ്ങു എനിക്കൊരുപകാരം ചെയ്യണം. കഴിഞ്ഞമാസം ഞാനിട്ട 27,349 പോസ്റ്റിൽ നിന്നൊരെണ്ണം ബ്ലോഗനയ്ക്കുവേണ്ടി പോങ്ങു സെലക്ട് ചെയ്യണം. അവരുടെ കണ്ണിൽ എല്ലാം മികച്ചതാ. അതൂകൊണ്ട് അവർക്കേത് സെലക്ട് ചെയ്യണം എന്ന് ഒരു തിട്ടവുമില്ല. “

“ ബെർളി അപ്പോ എനിക്കൊരു പണി തരാനാണ് വിളിച്ചതല്ലേ? ശരി ഞാൻ രാത്രി വിളിക്കാം”

ബെർളി ഫോൺ കട്ട് ചെയ്തു. ദൈവമേ ബൂലോഗത്തെ ഒറ്റയാനായ ബെർളി വരെയാണ് വിളിക്കുന്നത്. സഹിക്കാൻ വയ്യാത്ത സന്തോഷം തോന്നുന്നു.

ഏതായാലും ഈ വാർത്ത ബ്രിജ് വിഹാരം മനുവിനെ ഒന്ന് വിളിച്ച് പറഞ്ഞേക്കാം. ആ പാവം എത്ര കാലമായി എഴുത്ത് തുടങ്ങിയിട്ട്. എത്രയോ മികച്ച പോസ്റ്റുകൾ ഇട്ടു. രണ്ട് ലിംഗങ്ങളിലുമായി എത്രയെത്ര ആരാധകവൃന്ദങ്ങളെ സൃഷ്ടിച്ചു. എന്തിനേറേ, രണ്ട് തലമുറയ്ക്ക് അല്ലലില്ലാതെ കഴിയാനുള്ളത്ര കമന്റുകളും നേടി. പറഞ്ഞിട്ടെന്താ, തലേവരയില്ല. ബുദ്ധിജീവിയായി അറിയപ്പെടാനും സ്വന്തം പേര് മാതൃഭൂമിയിലൊക്കെ അച്ചടി മഷി പുരണ്ട് കാണുന്നതിനുമൊക്കെ ഒരു യോഗം വേണം.

എന്തായാലും വലിയ താമസം കൂടാതെ ബ്ലോഗിൽ 'പുര നിറഞ്ഞ് ' നിൽക്കുന്ന മനുജിയെ പ്രിന്റ് മീഡിയത്തിലേയ്ക്ക് 'എന്റെ സ്വാധീനമുപയോഗിച്ച്' കെട്ടിച്ച് വിടണമെന്ന് മനസ്സിൽ കുറിച്ച് മനുജി-യെ വിളിച്ചു.

രണ്ട് ബെല്ലിനകം തന്നെ മനു ഫോണെടുത്ത് പറഞ്ഞു

" എന്നാ ഒണ്ട് മാഷേ, വിശേഷമൊക്കെ ? ഊണൊക്കെ കഴിഞ്ഞോ? കള്ളൊക്കെ കുടിച്ചോ? "

'' ആ .., ചെറുതായിട്ടൊന്ന് , പിന്നെ മനുജി ഒരു സന്തോഷവാർത്ത..."

പറഞ്ഞു തീരുമുൻപേ മനുജി ഇടയ്ക്ക് കയറി..

" സന്തോഷത്തിന്റെ കാര്യം പറഞ്ഞപ്പോഴാ ഓർത്തത് പോങ്ങൂ.. ഞാൻ പോങ്ങൂനെ വിളിക്കാനിരിക്കുവാരുന്നു. ഒരു വാർത്തയുണ്ട്. എന്നെ മാതൃഭൂമീന്ന് വിളിച്ചിരുന്നു. ബ്ലോഗനയിലിടാൻ അവർക്കെന്റെ ' ഇന്ദുചൂടാമണി' ഒന്ന് വേണമെന്ന്.. "

" തന്നെ?!!! " -

എന്റെ സ്വരത്തിലെ ആശ്ചര്യം കൊണ്ടുണ്ടായ ഇടറിച്ച അസൂയയായി മനുജി തെറ്റിദ്ധരിച്ചോ എന്തോ?
എനിക്കാണെങ്കിൽ ഒന്നും മനസ്സിലാവുന്നുമില്ല. പതിവില്ലാതെ ബെർളിയുടെ വിളി. സുനീഷിന്റെയും ബെർളിയുടേയും എന്റെയും പോസ്റ്റുകൾ ബ്ലോഗനയിൽ വരുന്നു. ഇപ്പോൾ മനുജിയെയും വിളിച്ച് പറഞ്ഞിരിക്കുന്നു. ഇതിലെന്തെങ്കിലും?

" ഹേയ്! എന്താ മാഷേ, ഒരു താത്പര്യക്കുറവ് പോലെ? "

" അല്ല മനുജി, ഞാൻ ആലോചിച്ചത്... "

"മാഷൊന്നും പറയണ്ട. നിങ്ങൾ എഴുതി തുടങ്ങിയതല്ലേ ഉള്ളു.. എല്ലാത്തിനും അതിന്റേതായ ഒരു സമയമുണ്ട് ദാസാ.. "

" ശരി വിജയാ .. പിന്നെ , ഇതിന്റെ വക വെള്ളം, വൈകിട്ട് മനുജി വക. "

" പോങ്ങു.. കുറേക്കാലമായിട്ട് വക നമ്മുടെ തന്നെയാണല്ലോ! നിനക്ക് 'വഹിക്കൽ' മാത്രമല്ലേയുള്ളു.. "

" മനുജി, അത് പറയരുത്. ഇത്രേം വൃത്തികെട്ട സാധനം കുടിക്കുന്നതേ എത്ര കഷ്ടപ്പെട്ടാണന്നറിയാമോ? അപ്പോൾ അത് സ്വന്തം കാശ് കൊടുത്തുകൂടിയാവുമ്പോ...ഹൊ! എനിക്കത് ചിന്തിക്കാനേ വയ്യ. അപ്പോൾ നിങ്ങള് തത്ക്കാലം ഫോൺ കുത്തി കെടുത്ത്. "
" ആട്ടെ! പോങ്ങൂ..നിനക്കെന്തോ സന്തോഷവാർത്ത പറയാനുണ്ടെന്ന് പറഞ്ഞിട്ട്... "

" അതൊക്കെ നേരിൽ . ഇപ്പോൾ ദേ നമ്മുടെ തോന്ന്യാസി എന്നെ വിളിക്കുന്നുണ്ട്. "

ഞാൻ തോന്ന്യാസിക്ക് ചെവികൊടുത്തു..

"പോങ്ങേട്ടാ, ആരോടായിരുന്നു കത്തി?"

" നിന്റെ ആണ്ടിപ്പെട്ടിക്കാരി അമ്മായിയോട്. എന്താടാ കാര്യം. തിരോന്തോരത്തുനിന്ന് പോയിട്ട് നീ ഇതുവരെ വിളിക്കാത്താതെന്ത്?"

" പോങ്ങേട്ടാ, ഞാൻ സ്ക്രാപ്പ് ചെയ്തിരുന്നല്ലോ? പിന്നെ പ്രത്യേകിച്ച് വിശേഷങ്ങളൊന്നുമുണ്ടായിരുന്നില്ല."

"എന്നിട്ട് ഇപ്പോൾ നീ അവടെ ആർക്കെങ്കിലും വിശേഷം ഉണ്ടാക്കിയോ. വിളിക്കാൻ?"

" പോങ്ങേട്ടൻ ബ്രാൻഡ് മാറിയാണോ കഴിച്ചേ, പതിവില്ലാത്ത ചൂട്? വിശേഷമുണ്ടണ്ണാ.. അതല്ലേ ഇപ്പോൾ വിളിച്ചേ.. പിന്നെ പോങ്ങേട്ടാ ..രാവിലെ മാതൃഭൂമിയിൽ നിന്ന് വിളിച്ചു..."

"നിർത്തെടാ.. എനിക്കറിയാം. നിന്റെ 'പട്ടിണി സമരം' എടുത്ത് അവന്മാർക്ക് ബ്ലോഗനയിൽ ഇടണം. അതിന് നിന്റെ അനുവാദം വേണം അത്രേല്ലേയുള്ളു..."

" അതേ.. വളരെ ശരിയാണ്. പോങ്ങേട്ടൻ ഇതെങ്ങനെ അറിഞ്ഞു. ഞാൻ വേറാരോടും ഇത് പറഞ്ഞിരുന്നില്ലല്ലോ?!!! "

"ഒക്കെ അറിഞ്ഞു. നീ എല്ലാം കൂടി എനിക്കിട്ട് ആക്കരുത്. പറഞ്ഞേക്കാം. തോന്ന്യാസീ ,പോങ്ങുമ്മൂടൻ തോന്ന്യാസിയായ നിനക്കൊന്നും തടുക്കാൻ പറ്റത്തില്ല. പറഞ്ഞേക്കാം. ചമ്രം പടിഞ്ഞിരുത്തി നിന്നേക്കൊണ്ടൊക്കെ അപ്പി ഇടീപ്പിക്കും. എനിക്കിട്ട് ഞൊട്ടരുത്. "

എനിക്ക് കലിയായിരുന്നു. വായിൽ വന്നതൊക്കെ ഞാൻ ആ പാവം തോന്ന്യാസിയോട് വിളിച്ചു പറഞ്ഞു. എന്റെ ധാരണ ബെർളിയും മനുജിയും തോന്ന്യാസിയുംകൂടി പദ്ധതിയിട്ട് എന്ന് പരിഹസിക്കാൻ ആരെക്കൊണ്ടോ എന്നെ വിളിപ്പിച്ചതാണെന്നാണ്. അത് അങ്ങനെയല്ലാ എന്ന് മനസ്സിലായത് നന്ദേട്ടൻ വിളിച്ചപ്പോളാണ്. മനാമയിൽ നിന്ന് മൊട്ടേട്ടനും വിളിച്ചു. നിഷ്കളങ്കനും പണിക്കരേട്ടനും വിളിച്ചു. എന്തിനും പോന്ന തന്റേടമുള്ള ഒന്നുരണ്ട് ബ്ലോഗിണിമാരും വിളിച്ചു. (അവരുടെ തന്റേടം താങ്ങാനുള്ള കരുത്തില്ലാത്തതിനാൽ മാത്രം ആ പേരുകൾ ഞാൻ ഒഴിവാക്കുന്നു. 'ജീപ്പ് വർണ്ണം', 'ചിന്നത്രേസ്യ' , 'സഞ്ചിപ്പെണ്ണ്' തുടങ്ങിയ പ്രശസ്ത ബ്ലോഗിണിമാരാരെങ്കിലും ആണെന്ന് ആരും കരുതുകയും വേണ്ട )

ഇവരെയെല്ലാം ഇതേ കാര്യവും പറഞ്ഞ് ആരോ വിളിച്ചിരിക്കുന്നു. ആരായിരിക്കും. എല്ലാവർക്കും കോൾ വന്നിരിക്കുന്നത് ഒരേ നമ്പറിൽ നിന്ന് തന്നെ '999' -ൽ തുടങ്ങുന്ന നമ്പർ. തിരിച്ച് വിളിച്ചാൽ ഫോൺ എടുക്കുന്നുമില്ല. പ്രീ പെയ്ഡ് നമ്പർ ആയതിനാൽ ആരെന്ന് അറിയാനും കഴിഞ്ഞില്ല.

പിറ്റേ ദിവസം ആ നമ്പറിൽ നിന്ന് ഒരു മിസ്ഡ് കോൾ കിട്ടി. അപ്പോൾ തന്നെ ഞാൻ തിരിച്ചു വിളിച്ചു. " നീ മധു പകരൂ.. മലർ ചൊരിയൂ..." എന്ന പാട്ട് കേൾക്കാം. പാട്ട് തീരും മുൻപ് ഫോൺ എടുത്തു. ആരുടെയൊക്കെയോ ശബ്ദങ്ങളും ചിരികളും ചീയേഷ്സ് വിളികളും ഗ്ലാസുകൾ പരസ്പരം മുത്തം കൊടുക്കുന്ന ശബ്ദങ്ങളും വ്യക്തമായി കേൽക്കാം. പാഴായിപോയ എന്റെ കുറേ ഹലോ ഹലോ വിളികളിലൊന്ന് പെറുക്കി അങ്ങേ തലയ്ക്കൽ നിന്നാരൊ എനിക്കിട്ടെറിഞ്ഞു.

" ഹലോ " - ശബ്ദത്തിനൊരു കുഴച്ചിലുണ്ട്.
എങ്കിലും ഇന്നലെ കേട്ട അതേ ശബ്ദം തന്നെയാണതെന്ന് എനിക്ക് ബോദ്ധ്യമായി.

"നമസ്കാരം. താങ്കളാരാണ്. ഇന്നലെ ഈ നമ്പറിൽ നിന്ന് എന്നെ നിങ്ങൾ വിളിച്ചിരുന്നു. ഇപ്പോൾ എനിക്കൊരു മിസ്ഡ് കോളും കിട്ടി. സത്യത്തിൽ നിങ്ങളെ എനിക്ക് മനസ്സിലായിട്ടില്ല "

" അത്. ഞാൻ പലരേയും വിളിച്ചിട്ടുണ്ടാവും. ആദ്യം നീ ആരെന്ന് പറ "

" ഞാൻ JPBP. തിരുവനന്തപുരത്തുനിന്ന് വിളിക്കുന്നു."

" എടേ OCR, OPR, OMR, BJP, RC,DCB എന്നൊക്കെ കേട്ടിട്ടുണ്ട്. ഇതെന്തോന്നാടാ ഈ JPBP? പുതിയ ബ്രാൻഡാ? "

സംഗതി ഉടക്ക് ലൈൻ തന്നെ. എങ്കിലും ചെറുപ്പകാലം മുതലേ കുടിയന്മാരോട് ഒരു പ്രത്യേക ബഹുമാനവും ആരാധനയുമുള്ളതുകൊണ്ട് ഞാൻ വാക്കുകളിൽ പരമാവധി വിനയം പുരട്ടി വിട്ടു..

" അല്ല JPBP എന്നത് എന്റെ ചുരുക്കപ്പേരാണ്. ജനപ്രിയ ബ്ലോഗ്ഗർ പോങ്ങുമ്മൂടൻ എന്നതിന്റെ ചുരുക്കപ്പേര്. "
" ആഹാ! നീയൊരു ബ്ലോഗറാണോ? നിനക്ക് ഭയങ്കര ജനപ്രീതിയൊക്കെയുണ്ടോ? "

ആക്കലാണെന്ന് എനിക്ക് ബോദ്ധ്യമായി. എങ്കിലും പരാക്രമം കുടിയനോടല്ല വേണ്ടു എന്നതുകൊണ്ടും എനിക്ക് ആ വ്യക്തി ആരെന്ന് അറിയാനുള്ള ആഗ്രഹവും അത്ര അധികമായിരുന്നതുകൊണ്ടും സത്യസന്ധമായി തന്നെ ഉത്തരം കൊടുത്തു..

" ലവലേശമില്ല. എപ്പോഴും ഇങ്ങനെ പറഞ്ഞാൽ എങ്ങാനും അറം പറ്റിയാലോന്ന് വിചാരിച്ചു. ആട്ടെ താങ്കളാരാണെന്ന് ഇതുവരെ പറഞ്ഞില്ല. "

"നീ തിരക്കിടാതെടാ.. ഞാനിതൊന്ന് ഫിനിഷ് ചെയ്തോട്ടെ. "

ഞാൻ കാത്തു. ഒറ്റ വലിക്ക് ഗ്ലാസ്സ് കാലിയാകിയത് ഞാനറിഞ്ഞു. പിന്നെ വളരെ മാന്യമായി എന്നോട് പറഞ്ഞു.

" പോങ്ങൂ, നിനക്കെന്നെ മനസ്സിലായില്ലേ? ടാ, ഞാൻ ഒരാഴ്ചയായി നാട്ടിലുണ്ട്. ചങ്ങാതികളുമായി ഞാൻ കറക്കത്തിലായിരുന്നു. മിക്കവാറും നാളെ ഗോവയിലേയ്ക്ക് പോവും. തിരിച്ച് വന്ന് അധികം താമസിയാതെ തന്നെ ഞാനിവിടെ നിന്ന് പറക്കും. അടുത്ത വരവിൽ നമുക്ക് നേരീൽ കാണാം. ഒരു തമാശയ്ക്ക് നിന്നെയൊക്കെ വിളിച്ചതാണ്. നിനക്ക് ഫീൽ ചെയ്തൊന്നുമില്ലല്ലോ? "

എനിക്കതിശയം തോന്നി. ഇത്ര കൂതറത്തരം ചെയ്ത ആൾ എത്ര മാന്യമായും സ്നേഹത്തോടെയുമാണ് സംസാരിക്കുന്നത്. ആരാണെന്ന് എന്തേ ഇപ്പോഴും പറയാത്തത്?

" സത്യത്തിൽ ആരാണെന്ന് ഇപ്പോഴും എനിക്ക് പിടികിട്ടിയിട്ടില്ല. "

ഉറക്കെ ഒരു ചിരിയായിരുന്നു മറുപടി. പിന്നെ പറഞ്ഞു

" ടാ.. ഞാനൊരു ക്ലൂ തരാം. നീ കണ്ട് പിടിക്ക്. ഈ നമ്പറിൽ ഞാൻ കുറച്ച് ദിവസം ഉണ്ടാവും. നിനക്ക് ഏത് സമയത്ത് വേണമെങ്കിലും വിളിക്കാം. ഇന്നാ പിടി ക്ലൂ...

ഞാൻ കുപ്പിയിലുണ്ട്. തൊപ്പിയിലില്ല.
റുമേനിയയിലുണ്ട് സിംഗപ്പൂരില്ല.
മാനിലുണ്ട് ' മൈ ' ച്ചെ.. മയിലിലില്ല...

നീ കണ്ടുപിടിച്ചിട്ട് വിളി. ഞാൻ ഇവിടെ തന്നെ ഉണ്ടാവും.


എനിക്കാളെ പിടികിട്ടി. പിന്നെ കുറെ അധികം ഞങ്ങൾ സംസാരിച്ചു. ഫോൺ കട്ട് ചെയ്യുമ്പോൾ എന്റെ മുഖത്ത് ചമ്മിയ ഒരു ചിരി ഉണ്ടായിരുന്നെങ്കിലും മനസ്സിൽ ഒരു നിറവ് ഉണ്ടായിരുന്നു. രസികനായ ഒരു ചങ്ങാതിയെ ലഭിച്ചതിന്റെ, സ്നേഹമുള്ള ഒരു ചേട്ടനെ ലഭിച്ചതിന്റെ....


മിത്രങ്ങളേ, മനസ്സിലായോ ഈ രസികനെ? അതെ. അദ്ദേഹം തന്നെ.
ഇനിയും മനസ്സിലാക്കാത്തവർക്ക് ഒരു ക്ലൂ എന്റെ വക കൂടി തരാം.

പ്രശസ്തനും പ്രഗൽഭനുമായ ഈ ബ്ലോഗറിന്റെ മൊബൈൽ ഫോൺ ഗൾഫ് നാട്ടിലെ ഒരു ബാറിൽ വച്ച് നഷ്ടപ്പെട്ടു.
കുന്തം പോയാൽ കുടത്തിലും തപ്പണം എന്ന പഴമൊഴിയിൽ വിശ്വസിക്കുന്നതുകൊണ്ടും
അവിടുത്തെ ബാറുകളിലൊന്നും കുടം ഇല്ലാത്തതുകൊണ്ടും നാട്ടിൽ വന്ന് മാപ്രാണം ഷാപ്പിലെ ഓരോ കുടത്തിലും മൊബൈൽ ഫോൺ പരതിക്കൊണ്ടിരിക്കുകയാണിപ്പോൾ ഈ ആശാൻ.

ആളെ മനസ്സിലായവർ ആരെന്ന് അറിയിക്കുക. :)

Friday, October 24, 2008

അഖില ലോക ഭർത്താക്കന്മാരേ സംഘടിക്കുവിൻ...

പ്രിയ സഖാക്കളെ, ഗാന്ധിയരേ, ധന്യാത്മാക്കളേ, സ്നേഹിതരേ, പ്രിയമെഴും സഹോദരീസഹോദരന്മാരേ, നായന്മാരേ മറ്റ് നാനാ ജാതി മതസ്ഥരേ, ശത്രുക്കളേ...

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയത് അർദ്ധരാത്രി ആയിരുന്നല്ലോ? അതുകൊണ്ട് തന്നെ സ്വാതന്ത്ര്യലബ്ധിയെക്കുറിച്ച് ആദ്യമറിയാൻ ഭാഗ്യം ലഭിച്ചത് അപൂർവ്വം ചിലർക്ക് മാത്രമാണ്.! അതിൽ പ്രധാനികൾ ഞങ്ങളുടെ നാട്ടിലെ * ഒളിസേവ *യിൽ തല്പരരും ഒപ്പം നിശാസഞ്ചാരികളുമായ അപൂർവ്വം ചില നായന്മാർക്കും, പിന്നെ അർദ്ധരാത്രി കാട്ടുമുയലിനെയും, ലില്ലിക്കുട്ടി, ശോശാമ്മ, ഏലിച്ചേച്ചി മുതലായ ‘നാട്ടുമുയലു‘കളെയും വേട്ടയാടാനിറങ്ങുന്ന വെടിക്കാരൻ കുഞ്ഞൂഞ്ഞുചേട്ടൻ എന്ന നസ്രാണിക്കുമായിരുന്നു. ( വെടിവെയ്ക്കാൻ ലൈസൻസുള്ള ഏക തോക്കുകാരൻ നാട്ടിൽ കുഞ്ഞൂഞ്ഞു ചേട്ടൻ ആണ് )

സ്വാതന്ത്ര്യം ലഭിച്ച വിവരം അറിഞ്ഞയുടൻ സകല നായന്മാരും സമ്മന്ത വീടുകളിൽ നിന്ന് മുറ്റത്തിറങ്ങി, കഴുത്ത് നീട്ടി പൂർണ്ണചന്ദ്രനെ നോക്കി ഓരിയിട്ടു.

കുഞ്ഞൂഞ്ഞ് ചേട്ടൻ ലില്ലിക്കുട്ടിയുടെ പറമ്പിൽ നിന്ന് ബഹുമാനപൂർവ്വം ആകാശത്തേയ്ക്ക് മൂന്ന് ആചാരവെടി പൊട്ടിച്ചു.

നായന്മാരുടെ ഓരിയിടലിലും നസ്രാണിയുടെ വെടിശബ്ദത്തിലും ഞെട്ടിയുണർന്ന നാട്ടുകാർ സ്വാതന്ത്ര്യത്തെപ്പറ്റി അറിഞ്ഞു. അവർ ആഹ്ലാദാരവങ്ങൾ മുഴക്കി.

എന്തുകൊണ്ടാണ് യാതൊരു പ്രകോപനവുമില്ലാതെ ‘ജനപ്രിയ ബ്ലോഗ്ഗറായ ശ്രീമാൻ പോങ്ങുമ്മൂടൻ‘ ഇന്ത്യൻ സ്വാതന്ത്ര്യ ചരിത്രത്തിന്റെ അധികമാരും അറിയാതിരുന്ന ഒരേട് ഇപ്പോൾ വെളിവാക്കിയതെന്ന് തോന്നുന്നുവോ?

എന്നാൽ കാരണമുണ്ട്. സ്വാതന്ത്ര്യത്തെക്കുറിച്ച് ആധികാരികമായി പറയാൻ ആർക്കാണവകാശം? സ്വാതന്ത്ര്യസമരസേനാനികൾക്കോ? രാഷ്ട്രീയക്കാർക്കോ മാധ്യമപ്രവർത്തകർക്കോ? അതോ പോലീസിനോ പട്ടാളത്തിനോ? അതുമല്ലെങ്കിൽ പണക്കാർക്കോ പാവപ്പെട്ടവർക്കോ?

അല്ല ചങ്ങാതികളെ. സ്വാതന്ത്ര്യത്തെക്കുറിച്ച് ആധികാരികമായി പറയാനും വേവലാതിപ്പെടാനും ഒരുകൂട്ടർക്ക് മാത്രമേ അവകാശമുള്ളു.
അത് ഭർത്താക്കന്മാർക്കാവുന്നു. എതിരഭിപ്രായമുണ്ടോ?

ഇല്ലെങ്കിൽ അഖിലലോക ഭർത്താക്കന്മാരേ സംഘടിക്കുവിൻ. നമുക്കൊന്നായി പൊരുതാം. അസമയത്ത് വീട്ടിൽ ചെന്ന് കയറുവാനും അത്യാവശ്യം കുടിച്ച് കൂത്താടുവാനും സ്നേഹിതരുമൊത്ത് യഥേഷ്ടം കറങ്ങുവാനുമുള്ള നമ്മുടെ ജന്മാവകാശങ്ങൾ നേടിയെടുക്കുവാനായി നമുക്ക് അഹോരാത്രം സമരം ചെയ്യാം. 1947 ആഗസ്റ്റ് 15ന് അർദ്ധരാത്രി സ്വാതന്ത്ര്യം ലഭിച്ചത് നമ്മൾ ഭർത്താക്കന്മാർക്കും കൂടിയാണെന്ന വിവരം നമ്മുടെ ഭാര്യമാരെ നമുക്ക് അറിയിക്കാം.

ഭർത്താക്കന്മാരേ, നമുക്ക് നഷ്ടപ്പെടുവാൻ ഒന്നുമില്ല. നേടുവാൻ ഏറെയുണ്ട് താനും. അതുകൊണ്ട് സംഘടിക്കുവിൻ...

ഈ വരുന്ന ഒക്ടോബർ 30-ന് ‘മൃഗീയമായ’ ദാമ്പത്യ ജീവിതത്തിന്റെ മൂന്നാം വാർഷികം ഞാൻ കൊണ്ടാടുകയാണ്. അല്ലെങ്കിൽ പാരതന്ത്ര്യത്തിന്റെ 3 വർഷങ്ങൾ. ആയതിനാൽ ഒക്ടോബർ 30-ന് ഭർത്താക്കന്മാരുടെ ദിനമായി ഈ എളിയവൻ പ്രഖ്യാപിച്ചുകൊള്ളുന്നു.
നിങ്ങൾ സഹകരിക്കുമോ?

ഭർത്താക്കന്മാരേ, ഡെമോക്ക്ലസിന്റെ വാൾ പോലെ ഭാര്യമാർ നമ്മുടെ തലയ്ക്ക് മീതെ ഉണ്ടെന്നകാര്യം നാം എപ്പോഴും ഓർക്കണം. ജാഗ്രതൈ..

വിശ്വസ്തതയോടെ
പോങ്ങുമ്മൂടൻ.

ഭാര്യേ..ഭര്യേ.. മൂരാച്ചി. നിന്നെ പിന്നെ കണ്ടോളാം. :)

------------------------------------------------------------

“ (ഇതൊരു റൌണ്ട് ഓടിയതാണ് കഴിഞ്ഞവര്‍ഷം. സംഭവം എവര്‍ റോളീങ്ങ് ആക്കാന്‍ ഉദ്ദേശമുള്ളതുകൊണ്ട് , വീണ്ടും പോസ്റ്റുന്നു!) “
- വിശാലേട്ടൻ - 9-16

ഞാനും അങ്ങനെ തന്നെ വിശാലേട്ടാ. :)

പ്രിയപ്പെട്ട ഭാര്യേ, എനിക്കെല്ലാ സ്വാന്തന്ത്രവും തരുന്ന, എന്തിനേറെ നിനക്ക് ശമ്പളം കിട്ടുമ്പോൾ ‘നിപ്പനടിക്കാൻ’ മാസാമാസം കാശുതരുന്ന നിന്നെ മറന്നല്ല ഞാനിതെഴുതിയത്. ഇതൊക്കെ ഒരു തമാശയല്ലേ?
ആട്ടെ. ഇതെഴുതിയതിന് ഇന്ന് വീട്ടിൽ വരുമ്പോൾ നീ ചിരവയെടുത്ത് എന്റെ ശിരസ്സിൽ തലോടുമോ? ഇല്ലല്ലേ? എന്നാൽ ഞാനിന്ന് നേരത്തേ വരാം. നിനക്കിഷ്ടപ്പെട്ട ചെമ്മീനുമായി. :)

Wednesday, October 8, 2008

ആസ്ഥാന വേശ്യ അന്നൂട്ടി


പടിഞ്ഞാറ്റിൻ‌കര എന്ന എന്റെ ഗ്രാമം മറ്റേത് ഗ്രാമം പോലെയും മനോഹരം തന്നെയായിരുന്നു. ഈ കഥ നടക്കുന്ന കാലത്തിൽ നിന്ന് ഇപ്പോൾ മാറ്റങ്ങളൊരുപാട് വന്നെങ്കിലും ആ ഗ്രാമം ഇന്നും സുന്ദരം തന്നെ.

 എന്നാൽ ഈ കഥയിലൂടെ  ആ ഗ്രാമത്തിന്റെ മനോഹാരിത-യേക്കാൾ അവളുടെ നിഷ്കളങ്കത വ്യക്തമാക്കിത്തരാനാണ് ഞാൻ ശ്രമിക്കുന്നത്. അവളുടെ നിഷ്കളങ്കത എന്നാൽ അവിടെ പാർക്കുന്ന ജനങ്ങളുടെ നിഷ്കളങ്കത.

 ഒരു കാര്യം കൂടി പറഞ്ഞുകൊണ്ട് നമുക്ക് തുടങ്ങാം. ഇതിലെ കേന്ദ്രകഥാപാത്രങ്ങളുടെ പേര്, വീട്ടു പേര് തുടങ്ങിയവ ഞാനൊന്ന് മാറ്റുന്നു. മറ്റൊന്നുകൊണ്ടുമല്ല. പണ്ട് ശൈശവദശയിലായിരുന്ന പല പിള്ളേരും ഇപ്പോൾ യുവാക്കളാവുകയും അവരിൽ പലരും ബ്ലോഗ് വായന ഒരു ശീലമാക്കുകയും ഒപ്പം ജിമ്മിലൊക്കെ പോയി കൈക്കരുത്ത് നേടുകയും ചെയ്ത വിവരം ഞാൻ മനസ്സിലാക്കുന്നു. അവരുടെ നിഷ്കളങ്കത പരീക്ഷിക്കാൻ  ലവലേശം താത്പര്യമെനിക്കില്ല. എന്നാൽ കഥയിൽ ലവലേശം വെള്ളം ചേർത്തിട്ടില്ലെന്നത് വാക്ക്.

 പണ്ട് നാട്ടിലെ ഒട്ടുമിക്ക ചെറുപ്പക്കാരും ചെറുപ്പക്കാരുടെ മനസ്സുള്ള തൈക്കിളവന്മാരും ഒത്തുചേരുന്ന ഒരിടമായിരുന്നു കാവിത്തോടിന്റെ കലുങ്ക്.  ചുരുങ്ങിയത് 15-നും 20-നും ഇടയ്ക്ക് ആൾക്കാർ വൈകുന്നേരം 5 മണി മുതൽ രാത്രി പത്തരവരെ ആ പാലത്തിലെ 4 കലുങ്കുകളിലുമായി  തമ്പടിച്ചിരുന്നു.

 ക്രൈസ്റ്റ് കോളേജിലെ പ്രൊഫസ്സറായ ജോസ്സാർ മുതൽ ചന്ദ്രത്തിലെ പൊട്ടൻ ജോസ് വരെ പാലം കമ്മറ്റിയിലെ സജീവ സാന്നിദ്ധ്യമായിരുന്നു.

 നേരമ്പോക്കുകൾ, പരദൂഷണം, പാരവയ്പ്, ബീഡി വലി, സിനിമാക്കഥ പറച്ചിൽ, രാഷ്ട്രീയം, തെറിവിളി, മാട്ടം പോക്കാനുള്ള ഗൂഢാലോചന അങ്ങനെ അങ്ങനെ എല്ലാം അവിടെ പതിവായി നടന്നിരുന്നു.

 ഞാനന്ന്  ഒന്നാം വർഷ പ്രീഡിഗ്രി സാമാന്യം തെറ്റില്ലാതെ തോറ്റ് രണ്ടാംവർഷം ആദ്യവർഷത്തേക്കാൾ നില മെച്ചപ്പെടുത്തി ശിഷ്ടജീവിതം പാലം കമ്മിറ്റിക്കായി ഉഴിഞ്ഞ് വയ്ക്കണമെന്ന മോഹവുമായി ജീവിക്കുന്നു. എന്റെ ഈ മോഹം മനസ്സിലാക്കിയതിനാലാവണം പാലം കമ്മിറ്റി സെക്രട്ടറിയായി അവർ എന്നെ തിരഞ്ഞെടുത്തത്. പ്രസിഡന്റ്  പദവി കാള പൂട്ടൽ പ്രധാന തൊഴിലാക്കിയ ക്രിഷ്ണാപ്പിക്കും നൽകി.

 ഒരു ദിവസം കണ്ടൻ സുരേഷാണ് പാലം കമ്മിറ്റിയുടെ അടിയന്തിര ശ്രദ്ധ പതിയേണ്ട  ആ സംഭവം വിവരിച്ചത്.

 നാട്ടിലെ ആസ്ഥാന വേശ്യയായ ശ്രീമതി. അന്നൂട്ടിയുടെ വീട്ടിൽ സ്ഥിരമായി ഒരു പതിവുകാരൻ വരുന്നുണ്ടെന്നതായിരുന്നു ആ വിവരം. കലുങ്കിലിരിക്കുന്നവരിൽ ചന്ദ്രത്തിൽ പൊട്ടനൊഴിച്ച്  ബാക്കിയെല്ലാവരും ഒരുനിമിഷം ഞെട്ടിത്തരിച്ചു. എല്ലാ‍വരുടെയും ഞെട്ടൽ മനസ്സിലാക്കിയ പൊട്ടൻ ജോസ് കാര്യമെന്തെന്ന് ആംഗ്യഭാഷയിൽ ചോദിച്ചു. കണ്ടൻ സുരേഷ് കൈയ്യും കാലും നെഞ്ചും മറ്റ് ശാരീരിക ചലനങ്ങളുമെല്ലാമുപയോഗിച്ച് അന്നൂട്ടി സംഭവം വിവരിച്ചു.

 ഞെട്ടാതെ നിന്ന പൊട്ടനും ഞെട്ടിയതോടെ അടുത്ത നീക്കത്തെക്കുറിച്ചായി ആലോചന.

 “എന്നാടാ ഉവ്വേ ഇപ്പ ചെയ്യേണ്ടേ? ഇതങ്ങനെ വിട്ടാ പറ്റിയേലല്ലോ? “ കണ്ടന്റെ അനിയൻ കൊട്ടുപിടി അനിൽ.

 “ പിന്നല്ലാതെ. ഇതറിഞ്ഞ സ്ഥിതിക്ക് ഇനീപ്പം വീട്ടിപ്പോയി കെടന്നാ ഒറക്കോം മറ്റോ വരുവോ? “ ഇത് പറഞ്ഞ രാജമണിയുടെ മുഖത്ത് ബാബു നമ്പൂതിരിയുടെ ദൈന്യത.

 പാവം പൊട്ടൻ ആംകാക്ഷ പരമാവധി മുഖത്ത് തേച്ച് ‘ബ്ബേ..ബ്ബേ.. “ എന്ന ശബ്ദത്തിലൂടെ ഒരു നൂറ് ചോദ്യം ചോദിച്ച് ഓരോരുത്തരുടേയും മുഖത്തേക്ക് നോക്കി ചുറ്റി നടന്നു.

 ജോസ്സ് സാർ പറഞ്ഞു.

“ എന്തായാലും ഒരു കാര്യമുണ്ട്. അവന് വഴി നല്ല തിട്ടമാ. അല്ലെങ്കിൽ അവളുടെ വീട്ടിലെങ്ങനെ ഈ പാതിരാത്രിക്ക് ചെന്നെത്തും? പകലുപോലും കേറി ചെല്ലാൻ പ്രയാസമല്ലേ? “

 ശരിയാണ്. അന്നൂട്ടിയുടെ വീട് ഷാരിയേൽ കുന്നുമ്പുറത്തുള്ള ഒരു പുറമ്പോക്കിലാണ്. കുത്തനെ ഉള്ള മൂന്നാൽ പറമ്പ് കയറി ഇടവഴിയിലൂടെ നടന്ന് കുറേ കുത്തുകല്ല് കയറി, പൊട്ടക്കിണറിന് സമീപമുള്ള നടപ്പാതയിലൂടെ നടന്ന് വേണം അവരുടെ വീടെത്താൻ

 ജോസ്സ് സാർ തുടർന്നു

 “.. ഇനീപ്പോ നമ്മടെ കുട്ടിയെങ്ങാനുമാണോടാ കണ്ടാ അവിടത്തെ സ്ഥിരം കുറ്റി? “  

 ജോസ്സാറിത് പറഞ്ഞ് തീർന്നതും ഇരുളിൽ മുരളിച്ചേട്ടന്റെ  പാടവരമ്പത്തുനിന്ന് കുട്ടിയുടെ സ്വരം ഉയർന്ന് കേട്ടു.

 സാറേന്ന് വിളിച്ചേ വാകോണ്ട്  ***റേന്ന് വിളിപ്പിക്കരുത്. പറഞ്ഞേക്കാം.  ഒന്ന് തൂറാൻ പോയ നേരം നോക്കി  ഒരു മാതിരി മൊണഞ്ഞ വർത്തമാനം പറഞ്ഞാലുണ്ടല്ലോ.. “

 അതൊരു താക്കീതായിരുന്നു. തോളിൽ അണ്ടർവയർ തോർത്തുപോലെ തൂക്കി കൈലി ചന്തുക്കുമേലിലേക്ക് തെറുത്തുകയറ്റി കവച്ചുകവച്ച് നടന്ന് കുട്ടി തോട്ടിലേക്കിറങ്ങി പിൻഭാഗം വെടിപ്പാക്കി.

 അതിനിടയിൽ സഹകരണബാങ്കിലെ പ്യൂണും നാട്ടിലെ പ്രധാന ബുദ്ധിജീവിയുമായ പ്രൊഫസ്സറെന്ന് വിളിക്കുന്ന ബാബുവിന്റെ നിർദ്ദേശം ഞാൻ ആരാഞ്ഞു..

 “ആട്ടെ പ്രൊഫസ്സറേ, ഇക്കാര്യത്തിൽ താങ്കളുടെ അഭിപ്രായമെന്താ? നമ്മളെന്ത് ചെയ്യണം.? “

 പ്രൊഫസ്സർ ബാബു കലുങ്കിലൊന്ന് ഇളകിയിരുന്നു. കാജാ ബീഡിയൊന്നു  കത്തിച്ച് പുകവിട്ട് പുകച്ചുരുളുകൾ ഇരുളിലലിയുന്നതും നോക്കി പറഞ്ഞു..

 “ അടിസ്ഥാനപരമായി നോക്കിയാൽ നിങ്ങളുടെ ഞെട്ടലിന് യാതൊരു അടിസ്ഥാനവുമില്ല. മാത്രവുമല്ല കുറേ ചെറ്റകളായ കപടസദാചാരക്കാരുടെ കൂട്ട ഞെട്ടലായി മാത്രമേ എനിക്കിതിനെ കണക്കാക്കാനാവൂ. “

 കൈയ്യിലിരുന്ന കേരളശബ്ദം വാരിക വീശിക്കൊണ്ട്  ഒരു പുക കൂടി എടുത്ത് പ്രൊഫസ്സർ തുടർന്നു

 “ എന്തുകൊണ്ടാണ് നിങ്ങൾ ഈ പാട്ടുപുരക്കൽ കാവിൽ ആരെങ്കിലും തൊഴാൻ വന്നെന്നറിഞ്ഞ് ഞെട്ടാത്തത്? എന്തുകൊണ്ടാണ് പാളയം പള്ളിയിൽ കുർബാന കൈക്കൊള്ളാൻ വിശ്വാസികളെത്തി എന്നറിഞ്ഞാൽ ഞെട്ടാത്തത്? പോട്ടെ, പാളയം പള്ളിക്കൂടത്തിൽ പിള്ളാര് പഠിക്കാൻ വരുന്നുണ്ട് എന്ന് കേട്ടാൻ ആരെങ്കിലും ഞെട്ടുമോ?

ഇല്ലല്ലോ? അതാണ്. അതുപോലൊക്കെത്തന്നെ പവിത്രവും പരിപാവനവുമായി കാണേണ്ടതാണ് അന്നൂട്ടിയുടെ വീടും. അതൊരു സർവ്വകലാശാലയായി കരുതണം. പൂജിക്കണം. ഇങ്ങനൊന്നും ചെയ്യാനുള്ള മനവലിപ്പം ഇല്ലാത്തതാണ് നമ്മുടെ നാടിന്റെ ശാപം. കഴിഞ്ഞ കേരളശബ്ദം വാരികയിൽ ഒരു ലേഖനമുണ്ടായിരുന്നു ആരെങ്കിലും ഒരു തീപ്പെട്ടി ഉരച്ചാൽ ഞാനൊന്ന് വായിക്കാം

 അതുവരെ മിണ്ടാതിരുന്ന  ശിഷ്യൻ കലുങ്കിൽ നിന്ന് താഴെ ഇറങ്ങി പ്രൊഫസ്സറെ കൊടുങ്ങല്ലൂരമ്മയായി സങ്കല്പിച്ച് പൂരപ്പാട്ട് തുടങ്ങിപിന്നെ എന്റെ നേരേ തിരിഞ്ഞ്

 “ ഡാ പുല്ലേ, പിള്ളേ. നിനക്ക് സമാധാനമായല്ലോ? മര്യാദക്കിരുന്ന പ്രൊഫസ്സറായിരുന്നു. ഇനി തൊടങ്ങും അറക്കാൻ. കോപ്പെടപാട്.. ആരെങ്കിലും എന്തെങ്കിലും ചോദിച്ചുപോയാ അപ്പം നിവർത്തും കേരളശബ്ദം..“ ശിഷ്യൻ പിന്നെയുമെന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു.

 പ്രൊഫസ്സർ സംസാരം നിർത്തി. കുട്ടിയും ജോസ്സാറും കൂടുപിള്ളയും എമ്മസും മൈക്കിളേട്ടനും ആപ്പിയും ഗുരുക്കളും മാത്തുക്കുട്ടിയും ദിനേശനും തങ്കച്ചനും കൊട്ടുപിടിയും രാജമണിയും എന്തിന് പൊട്ടൻ ജോസുപോലും സംസാരം നിർത്തി.

 ശിഷ്യൻ തുടർന്നു. ഇനി കൂടുതലൊന്നും ആലോചിക്കാനില്ല. ഇന്ന് തന്നെ നമുക്കവനെ പൊക്കണം. അന്നൂട്ടിയുടെ വീട് ഇന്ന് തന്നെ വളയണം. നിങ്ങക്കറിയാവോ കൊറച്ച് ദിവസം മുൻപ് അന്നൂട്ടി ഷാരിയേ കുന്നുമ്പുറത്ത് ആട് തീറ്റിക്കൊണ്ടിരുന്നപ്പോ ഞാൻ വെറുതേ അവടടുത്തു ചെന്ന്  ഒന്ന് ലോഹ്യം ചോദിച്ചതേയുള്ളു “നെന്റമ്മയോട്  പോയി ചോദിക്കടാ “ എന്നൊരാട്ട് .. പുല്ലുതിന്നോണ്ടിരുന്ന ആട് വരെ ഞെട്ടിപ്പോയി. ആൾക്കരുകേട്ടാ എന്നാ വിചാരിച്ചേനേ.. ഒരു ശീലാവതി വന്നേക്കുന്നു വയസ്സ് 10-56 ആയി. ആർക്ക് വേണം ആ മുതുക്കിയേ

 “ പൂശകശ.. അപ്പോ അതാണ് കാര്യം. ഡാ..ശിഷ്യാ അപ്പോ കൊതിക്കെറുവാണ് കാര്യം .. “

 കണ്ടന്റെ പറച്ചിൽ ഒരു കൂട്ടച്ചിരിയോടെ ഞങ്ങൾ ഏറ്റെടുത്തു

 ശിഷ്യൻ വായിൽ നിന്ന് വീണ അബദ്ധമോർത്ത് തെല്ലു നേരം നിന്നു. പിന്നെ പറഞ്ഞു..

 “ ആ.. ഇനീപ്പോ എല്ലാ ക്ണാപ്പന്മാരുംകൊടെ എന്റെ നെഞ്ചിലോട്ട് പൊങ്കാലയിട്ടോ ആരൊക്കെയാണ് അവളുടെ പറ്റുപടിക്കാരെന്ന്  ഞാൻ വിളിച്ച് പറയണോ.. പറയണോ പ്രൊഫസ്സറേ, വേണോടാ കണ്ടാ,

 (സത്യമായും ) ഞാനൊഴിച്ച്  മിക്കവരുടേം തല കുനിഞ്ഞു

 അവസാനം കപടസദാചാരക്കമമറ്റി വീട് വളയാൻ തന്നെ തീരുമാനിച്ചു.  പക്ഷേ അന്നേ ദിവസം അന്നൂട്ടിയുടെ വീട്ടിൽ ആളുകയറിയിട്ടുണ്ടോ എന്നറിയണം. ആ ഉദ്യമം കണ്ടൻ സുരേഷ് ഏറ്റെടുത്തു.  തങ്കൻ ഹെഡ്‌ലൈറ്റ് എടുക്കാൻ വീട്ടിലേക്ക് പോയി.  ബാക്കിയുള്ളവർ പാലത്തിൽ തന്നെ ചിലവഴിച്ചു.

 മുക്കാൽ മണിക്കൂറിനകം കണ്ടൻ അവിടേക്ക് പാഞ്ഞു വന്നു.

“ ഡാ ആള്  ഇപ്പോ വന്ന് കേറിയിട്ടുണ്ട്. അപ്പോ എങ്ങനെയാ എല്ലാരു കൂടെ പോവണോ? രാജമണിയും പൊട്ടൻ ജോസും മാട്ടം പൊക്കട്ടെ. പിടുത്തം കഴിഞ്ഞ് വന്ന് നമുക്ക് കുടിക്കാമല്ലോ?

 രാജമണിയുടെയും പൊട്ടന്റെയും കൂടെ കൊട്ടുപിടിയും കൂടി. അതിനിടയ്ക്ക് തങ്കൻ ഹെഡ്‌ലൈറ്റുമായി എത്തി.

 “ ഞാനും തങ്കനും ആപ്പിയും പിള്ളയും ശിഷ്യനും എമ്മസും മാത്രം അന്നൂട്ടിയുടെ വീട്ടിലേക്ക് പോയാൽ മതി. ബാക്കിയുള്ളവർ ഇവിടെ തന്നെ ഇരിക്കട്ടെ. അതു പോരെ? “

 കണ്ടന്റെ അഭിപ്രായം എല്ലാവരും ശരിവച്ചു.  

 രാജമണിയും കൊട്ടുപിടിയും കൂടി കള്ള് നിറച്ച് വയ്ക്കാനുള്ള ബക്കറ്റ് എടുത്തുകൊണ്ട് വന്നപ്പോഴേക്കും ഞങ്ങൾ അന്നൂട്ടിയുടെ വീട് ലക്ഷ്യമാക്കി നടന്നിരുന്നു.  

 തോടിന്റെ ഇരുവശങ്ങളിലും നിറയെ ചെത്തുന്ന തെങ്ങുകളാണ്. രാത്രി 12ന് ശേഷം മാട്ടം പൊക്കിയാലേ എന്തെങ്കിലും കിട്ടു..വെളുപ്പാൻ കാലത്താണ് കള്ളു കൂടുതൽ വീഴുക. ചെത്ത്കാരൻ സോമേട്ടൻ നാളെ പട്ടിണി ആവുമല്ലോ എന്ന് ഞാൻ വെറുതേ ചിന്തിച്ചു.

 ഞങ്ങൾ അന്നൂട്ടിയുടെ വീടിന്റെ പടിക്കലെത്തി. ഓല മേഞ്ഞ ഒരു കൊച്ചു വീട്.  വീട്ടിനുള്ളിൽ ഒരു മണ്ണെണ്ണ വിളക്കെരിയുന്നുണ്ട്. വീടിന്റെ വശങ്ങൾ പനയോല  മെടഞ്ഞ് കെട്ടിയിരിക്കുന്നു. ശക്തമായ ഒരു തള്ളുതള്ളിയാൽ മറിഞ്ഞു വീഴുന്ന ബലമേ ആ വീടിനുള്ളുവെന്ന് എനിക്ക് തോന്നി.

 അന്നൂട്ടിക്ക് അമ്പതിലേറെ പ്രായം വരും. വിവാഹം കഴിച്ചിട്ടില്ല. എന്നാലും അവർക്കൊരു മകളുണ്ട്. ചെമ്പി. ചെമ്പിയും ചെമ്പിയുടെ മകൾ കറുമ്പിയും കുറച്ച് മാറി താമസിക്കുന്നു.

 കണ്ടൻ സുരേഷ്  വീടിന്റെ പടിഞ്ഞാറുവശത്തും എമ്മസും ശിഷ്യനും തെക്കുവശത്തും  വലതു വശത്ത് ആപ്പിയും വീടിന്റെ മുന്നിൽ ഞാനും തങ്കനും നിലയുറപ്പിച്ചു.

 വലതു വശത്തേക്ക് വാതിലില്ലാത്തതിനാലും പടിഞ്ഞാറുവശത്ത് ഒരു വലിയ കയ്യാല ഓട്ടത്തിന് തടസ്സമാവും എന്നതിനാലുമാണ് അവിടെ ഒരോരുത്തർ മാത്രം നിന്നത്.

 അരമണിക്കൂറോളം കാത്തുനിന്നിട്ടും  ആൾ ഇറങ്ങിവരാത്തതിനാൽ ആക്രമിച്ച് പിടിക്കുക മാത്രമാണ് ബുദ്ധി എന്ന് ഞങ്ങൾ തീരുമാനിച്ചു. ഒരോരുത്തരും കൂടുതൽ ശ്രദ്ധാലുക്കളയി.

 പിന്നെ ഒട്ടും സമയം കളയാതെ 4 വശത്തുനിന്നും കല്ലെടുത്ത് വീട്ടിലേക്കെറിയുകയും.. ഇറങ്ങിവാടാ മറ്റവനേ എന്നും മറ്റും വിളിച്ച് പറയുകയും ചെയ്തു.

 പെട്ടെന്ന് വീട്ടിനുള്ളിൽ എരിഞ്ഞ മണ്ണെണ്ണ വിളക്ക് കെട്ടു. അകത്ത് നിന്ന് യാതൊരു ശബ്ദവും കേൾക്കുന്നില്ല. ഞങ്ങൾ ഒരോ ചുവട് വീട്ടിലേക്കടുത്ത്. തെറി വിളിയുടെ കാഠിന്യം കൂട്ടി

 പെട്ടെന്ന് വീടിന്റെ വടക്ക് വശത്തെ ഭിത്തി പൊളിച്ചുകൊണ്ട് ആരോ ആപ്പിക്ക് നേരേ പാഞ്ഞടുത്തു.. പെട്ടെന്നുണ്ടായ നീക്കത്തിൽ അടി പതറി അലറി വിളിച്ചുപോയ ആപ്പിയേയും മറികടന്ന് ആ രൂപം ഇരുളിലേക്ക് മറഞ്ഞു.ഒപ്പം ഞങ്ങളും.

 വഴി പരിചയമില്ലാതിരുന്നതിനാലും ഹെഡ്‌ലൈറ്റ് തങ്കന്റെ തലയിൽ മാത്രമേ ഉണ്ടായിരുന്നതിനാലും പൊട്ടക്കിണറിനെക്കുറിച്ചുള്ള ഓർമ്മ ഒരേസമയം എല്ലാവരിലും നിറഞ്ഞതിനാലും ഞങ്ങൾ ഓട്ടം മതിയാക്കി. ഒന്നും സംസാരിക്കാതെ പതിയെ നടന്ന് പാലത്തിലെത്തി.

 ആർക്കും ഒന്നും പറയാനുണ്ടായിരുന്നില്ല. പിന്നെ എല്ലാക്കുഴപ്പങ്ങളും ആപ്പിക്കുമേൽ ചാരി പരസ്പരം തർക്കിച്ചു.

 വലതു വശത്ത് കണ്ടൻ നിന്നായിരുന്നേൽ പുഷ്പം പോലെ അവനെ പിടിച്ചേനേ എന്ന് കണ്ടനും , നീ ഞൊട്ടിയേനേ എന്ന് ആപ്പിയും പറഞ്ഞു.

 സമയത്ത് ഹെഡ്‌ലൈറ്റ് തെളിക്കാത്തതായിരുന്നു കുഴപ്പമായത് എന്ന് പറഞ്ഞ ശിഷ്യന്റെ അമ്മയ്ക്ക് വിളിച്ച് തങ്കൻ ആ ആരോപണത്തെ തോൽ‌പ്പിച്ചു.

 നേരേ ചൊവ്വേ ഓടാനറിയാത്ത എമ്മസിനെ കൊണ്ടുപോയതാണ് കുഴപ്പമായതെന്ന് പറഞ്ഞ രാജമണിയുടെ കഴുത്തിന്റെ അളവ് എമ്മസ് എടുത്തു

 

എല്ലാവരും അവന്റെ പിന്നാലെ പായേണ്ട സമയത്ത് ശിഷ്യൻ അന്നൂട്ടിയുടെ വീട്ടിനകത്തേക്കാണ് ഓടാൻ നോക്കിയതെന്ന് പറഞ്ഞ എന്റെ നേരേ ഉടുമുണ്ട് പൊക്കി ഇവിടെ കുറിക്കാൻ പറ്റാത്ത ഒരു തെറി അവനെന്നെ വിളിച്ചു.

 പോയത് പോട്ടെ. ഇനി നമുക്ക് പോയി മാട്ടം പൊക്കാം എന്ന കൊട്ടുപിടിയുടെ നിർദ്ദേശത്തെ എല്ലാവരും മാനിച്ചു.  കുടിയും കുറ്റപ്പെടുത്തലും കഴിച്ച് എല്ലാവരും വെളുപ്പാൻ കാലം 3 മണിയോടെ വരവരുടെ വീടുകളിലേക്ക് പോയി.

 പിന്നെയും പാലം കമ്മിറ്റികൾ കൂടി. അന്നൂട്ടി സംഭവം എല്ലാവരും പതുക്കെ മറന്നു തുടങ്ങി.  അല്ലെങ്കിൽ ആരും അക്കാര്യം പറയാതിരിക്കാൻ ബോധപൂർവ്വം ശ്രമിച്ചു.

 ദിവസങ്ങൾ അഞ്ചാറ് കഴിഞ്ഞു. ഒരു ദിവസം രാവിലെ  ഉറങ്ങിക്കിടന്ന എന്നെ കുത്തിയെഴുന്നേൽ‌പ്പിച്ചത് എമ്മസായിരുന്നു.

 “ ഡാ പിള്ളേ.. അന്നൂട്ടിയുടെ കുറ്റിയെ പിടി കിട്ടി. വാ നമുക്ക് പോവാം. “

 “എമ്മാ, ആരാടാ. കാര്യം പറ “

 നീ വാ എന്ന് പറഞ്ഞ് എമ്മസ് പാഞ്ഞു. പിന്നാലെ ഞാനും. പാടം കഴിഞ്ഞ് പറമ്പിലേക്ക് കേറിയപ്പോൾ ചെറിയ തോതിൽ തെറി വിളി കേട്ടു തുടങ്ങി. എമ്മസ് പായുന്നത്  പൊറക്കലേ കുട്ടി മാപ്ലേടെ വീട് ലക്ഷ്യമാക്കിയാണ്. അവിടെ